Saturday, November 05, 2016

ആൽകെമിസ്റ്റ്; അർപ്പണബോധത്തിന്റെ വിജയം


  എത്രയെത്ര പേർ ഈ വഴി മക്കയിലേക്ക് കടന്നു പോയി. ചിലർ പണക്കാരായിരുന്നു. അവർക്ക് ഒട്ടകങ്ങളും പരിചാരകരും ഉണ്ടായിരുന്നു. പക്ഷെ, കൂടുതൽ പേരും സാധാരണക്കാരായിരുന്നു. ചിലര് എന്നേക്കാൾ ദരിദ്രർ.
  പോയവരെല്ലാം സംതൃപ്തരായി തിരിച്ചു വന്നു. അവനവന്റെ വീട്ടു വാതിൽക്കൽ ഹജ്ജിനു പോയിവന്നതിന്റെ ലക്ഷണമായി മുദ്രകളും പതിച്ചുവെച്ചു. അവരിലൊരാൾ, ഒരു ചെരിപ്പുകുത്തി, എന്നോട് പറയുകയുണ്ടായി, മക്കയിലെത്താൻ ക്ഷീണമെന്തന്നറിയാതെ ഒരു കൊല്ലം മുഴുവൻ അയാൾ മരുഭൂമിയിൽക്കൂടി നടക്കുകയുണ്ടായെന്ന് . പക്ഷെ, തിരിച്ചുവന്ന് ഈ പട്ടണത്തിൽകൂടി തന്റെ കച്ചവടത്തിനു വേണ്ട തുകലും തേടി നടക്കുമ്പോൾ കാലുകുഴഞ്ഞ് തളർന്നു പോകുന്നുപോലും."
 "ആട്ടെ നിങ്ങൾക്കും ഹജ്ജിനു പോയ്‌ക്കൂടെ? ഇപ്പോൾ  തടസ്സമൊന്നുമില്ലല്ലോ?"
"തടസ്സമുണ്ടെന്ന് ആരു പറഞ്ഞു?" അവന്റെ ചോദ്യത്തിന് അയാൾ പെട്ടന്നുത്തരം പറഞ്ഞു: "അങ്ങിനെയൊരു പ്രതീക്ഷ......അതാണ് നിത്യ ജീവിതത്തിലെ മടുപ്പകറ്റുന്നത്. ഈ കടയും ഇവിടെയുള്ള ചില്ലുപാത്രങ്ങളും ഒരേ ഭോജനശാലയിൽനിന്ന് എന്നും ഒരേ മട്ടിലുള്ള ആഹാരവും. ഒരു പുതുമയും മാറ്റവുമില്ലാതെ കടന്നു പോകുന്ന ദിവസങ്ങൾ. എന്നാലും എന്റെ മനസ്സിൽ ഉത്സാഹത്തിന്റെ ഒരു തിരി കെടാതെ കത്തുന്നു. എന്നെങ്കിലുമൊരിക്കൽ ഞാൻ നടത്താൻ പോകുന്ന ഹജ്ജ് യാത്ര. ആ സ്വപ്നവും നിറവേറിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ബാക്കിയെന്തുണ്ട്? അന്തമില്ലാത്ത വിരസത മാത്രം." (ആൽകെമിസ്റ്റ് പേജ് 71-72)


     ഓരോ സ്വപ്നവും, പ്രതീക്ഷകളുമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ലക്‌ഷ്യം ഇല്ലാത്തവന്, സ്വപ്നം ഇല്ലാത്തവന് ജീവിതത്തിനു എന്തുരസമാണുള്ളത്.പ്രവാസിയെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ പിടിച്ചു നിര്‍ത്തുന്നത് അവന്‍റെ കുറെ സ്വപ്നങ്ങളാണ്. സ്വന്തമായി ഒരു വീട് വെക്കാനുള്ള ആഗ്രഹത്തോട് കൂടെ മരുഭൂമിയില്‍ പറന്നിറങ്ങിയവന്‍   ആ ലകഷ്യ പൂര്‍ത്തീകരണത്തിനു എന്ത് തടസ്സങ്ങള്‍ ഉണ്ടായാലും അതിനെ തരണം ചെയ്തു മുന്നോട്ട്പോകാനുള്ള മനക്കരുത്തും,തന്റേടവും കാണിക്കുന്നു.എന്നാലും എല്ലാ സ്വപ്നങ്ങളും പുലര്‍ന്നുകൊള്ളണമെന്നില്ല.

      ഈജിപ്തിലെ പിരമിഡിനടുത്തുള്ള  നിധിയും തേടി പോയ സാന്റിയാഗോ എന്ന ബാലന്‍ തന്‍റെ ലക്‌ഷ്യം പൂര്‍ത്തീകരിച്ച് സന്തോഷത്തോടെ തിരിച്ചു വരുന്ന കഥ പറഞ്ഞു തരുന്നു നമുക്ക്  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച് രമാ മേനോൻ വിവർത്തനം ചെയ്ത ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ ആല്‍കമിസ്റ്റ് എന്ന നോവല്‍. ഓരോ തവണ പ്രതിസന്ധികളെ കണ്ടു മുട്ടുമ്പോഴും തന്‍റെ ലക്‌ഷ്യം മറക്കാതെ മുന്നോട്ടു ഗമിക്കുന്നു ഒരിടയബാലൻ. നാം ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയാല്‍ പ്രകൃതി പോലും നമുക്ക് കൂട്ടിനുണ്ടാകും എന്ന വലിയ പാഠം നമുക്ക് ഇതിലൂടെ നൽകുന്നു നോവലിസ്റ്റ്.

     ഓരോ തവണ പ്രതിസന്ധികളെ നേരിടുമ്പോഴും എല്ലാം മതിയാക്കി നാട്ടിലേക്കു തിരിച്ചുപോയി ആടുകളെ മേയ്ക്കുക എന്ന പഴയ പണി തന്നെ തുടർന്നാലോ എന്ന് ആലോചിക്കുന്നുണ്ട് സാന്റിയാഗോ എന്ന ബാലൻ. പക്ഷെ, പ്രകൃതിയിൽ നിന്നും കണ്ടു മുട്ടുന്ന ചില നിമിത്തങ്ങൾ അവനെ ലക്ഷ്യ സ്ഥാനത്തേക്ക് തെളിക്കുന്നു. അചഞ്ചലമായ മനസ്സ് എന്തും നേരിടാനുള്ള ആത്മവിശ്വാസം അതാണ് ഒരു മനുഷ്യനെ ഇടക്ക് പതറിപ്പോകാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നത്‌. ആടുകളെ വിറ്റു കിട്ടിയ കാശുമായി ഈജിപ്തിലെ പിരമിഡിനടുത്തുള്ള നിധിയും തേടി പുറപ്പെട്ട ബാലൻ ഇടയിൽ വെച്ചു കാശു മുഴുവനും നഷ്ടപ്പെടുന്നു. അപരിചിതമായ നാട്, പരിചിതമില്ലാത്ത ഭാഷ. ആരും ഒരു തിരിച്ചുപോക്കിനു ആഗ്രഹിക്കുന്ന സമയം. തിരിച്ചു തന്റെ നാട്ടിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം. പക്ഷെ താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്തെത്താൻ കാടുകളും, മേടുകളും താണ്ടി ദിസങ്ങളോളം യാത്ര ചെയ്യണം.എന്നിട്ടും പതറാതെ ഒരു ചില്ലു പാത്ര കടയിൽ ജോലിക്കു നിൽക്കുന്നു. അവരുടെ ഇടയിൽ ഭാഷ ഒരു പ്രശ്നമായിരുന്നു എങ്കിലും അതൊരു പ്രശ്നമായിരുന്നില്ല. "വാക്കുകളെ ആധാരമാക്കേണ്ടതില്ലാത്ത ഭാഷയും" ഉണ്ടെന്നു പറഞ്ഞു സ്വയം സമാധാനിക്കുന്നുണ്ട് അവൻ.

പതിനൊന്നു മാസത്തെ ജോലിക്കിടയിൽ അവനും, കടക്കാരനും ഒരുപാട് അടുത്തു. ആ കടയും, കടക്കാരനും സ്വന്തമാണെന്നു തോന്നാൻ തുടങ്ങിയിരുന്നു, പക്ഷെ തന്റെ നിയോഗം ഇതെല്ലെന്നു തിരിച്ചറിവിൽ നിന്നും കടക്കാരനോട് പോലും യാത്ര പറയാതെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയാണ്.

     പിന്നീട് വിശാലമായ മരുഭൂമിയിലൂടെ ദീർഘമായ യാത്രയായിരുന്നു. ഒരു സംഘത്തോടൊപ്പം. അവിടെയും തന്റെ ലക്ഷ്യത്തിനു മുന്നിൽ വിലങ്ങുതടിയായി ഒരുപാടുകാര്യങ്ങൾ വന്നു നിൽക്കുന്നു. അവിടെ രണ്ടു ഗോത്രങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നു. ഒരിഞ്ചു മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ. മരുഭൂമിയിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാൻ പറ്റില്ല. ഗോത്ര തലവന്റെ വാക്ക് അതാണ് സൂചിപ്പിക്കുന്നത്." യുദ്ധം തുടർന്നു പോകാനാണ് സാധ്യത, ഒരു പക്ഷെ വർഷങ്ങളോളം." അപ്പോഴും പഴയ രാജാവ് പറഞ്ഞ വാക്കുകൾ അവൻ ഓർക്കും,"മനസ്സിൽ തട്ടി മോഹിച്ചാൽ അതു നടക്കാതെ വരില്ല. ഈ പ്രപഞ്ചം മുഴുവനും ആ ഒരു കാര്യ സാധ്യത്തിനായി സഹായത്തിനെത്തും."

    മരുഭൂമിയുടെ മണമുള്ള "ലവന്റർ" കാറ്റു ആഞ്ഞു വീശി. അതിൽ ഒരു പ്രണയം പൂത്തുലഞ്ഞു. അങ്ങകലെ തന്റെ കുടിലിൽ നിന്നും വെള്ളം കോരൻ വന്ന ഫാത്തിമയുമായി. നീണ്ടു പോകുന്ന യുദ്ധങ്ങൾ, ദിവസങ്ങളുടെ വിരസത മാറ്റാൻ  ഫാത്തിമയുടെ സാന്നിധ്യമായിരുന്നു അവന്റെ ഏക ആശ്രയം.
"ഇനിയും ഒരിടയനായിത്തന്നെ കാലം കഴിക്കാം. താൻ തേടിയിറങ്ങിയ എങ്ങോ കിടക്കുന്ന നിധിയേക്കാൾ എത്രയോ വിലയുള്ളതാണ് മുമ്പിൽ നിൽക്കുന്ന ഫാത്തിമ." മനസ്സ് മന്ത്രിക്കുന്നു.പക്ഷെ അവൾക്കിഷ്ട്ടം സാഹസികനെയായിരുന്നു. അതവളുടെ വാക്കുകളിൽനിന്നും വ്യക്തവുമാണ്, "യാത്ര തുടരൂ.....ലക്ഷ്യത്തിലെത്തിച്ചേരുംവരെ മുമ്പോട്ടു പോകൂ...... യുദ്ധം അവസാനിച്ചാലേ യാത്ര തുടരാൻ പറ്റൂ എങ്കിൽ അങ്ങനെ.....അല്ല അത്രയും കാലം കാത്തുനിൽക്കാൻ വയ്യ എങ്കിൽ ഇപ്പോൾ തന്നെ....കാറ്റിന്റെ ഗതിക്കനുസരിച്ച് മണൽക്കൂനകളുടെ സ്ഥാനവും,ഭാവവും മാറും....പക്ഷെ, ഈ മരുഭൂമിക്ക് ഒരു കാലത്തും മാറ്റമില്ല....എന്നും ഒരുപോലെ തന്നെ.അതുപോലെയായിരിക്കും നമ്മുടെ പ്രണയവും...."

 അവസാനം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയത് താൻ സ്വപ്നത്തിൽ കണ്ട പിരമിഡിനടുത്ത് എത്തുന്നു ആബാലൻ. "ആൽകെമിസ്റ്റ്"  അർപ്പണബോധത്തിന്റെയും, മനസ്സാനിധ്യത്തിന്റെയും വിജയമാണ് എന്ന് പറയാതെ വയ്യ.


11 comments:

  1. പുസ്തക പരിജയം നന്നായിരുന്നു ഭായ്.
    കയ്യിൽ ഉണ്ടായിട്ടും ആൽക്കമിസ്റ്റ് ഇന്ന് വരെ മുഴുവൻ വായിക്കാൻ സാധിച്ചിട്ടില്ല. നാളെ മുതൽ വീണ്ടും തുടങ്ങണം.
    ഇഷ്ടായിട്ടോ....

    ReplyDelete
  2. നന്ദി, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും... വായിച്ചോളൂ നല്ല ബുക്കാണ്.

    ReplyDelete
  3. നന്നായിരിക്കുന്നു . ആൽകെമിസ്റ് ഇംഗ്ലീഷ് പതിപ്പ് കുട്ടികൾക്കായി വാങ്ങിയിരുന്നു . ഇനി വായിക്കാൻ നോക്കാം . ആശംസകൾ

    ReplyDelete
    Replies
    1. നന്ദി യുണ്ട് ഈ നല്ല വായനക്ക്.

      Delete
  4. അൽകെമിസിറ്റ് എന്റെ കയ്യിലുണ്ട്. ഞാനൊന്ന് കൂടി വായിക്കട്ടെ

    ReplyDelete
  5. അൽകെമിസിറ്റ് എന്റെ കയ്യിലുണ്ട്. ഞാനൊന്ന് കൂടി വായിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി യുണ്ട് ഈ നല്ല വായനക്ക്.

      Delete
  6. ബുക്ക്‌ കൈയിലുള്ളവരെക്കൊണ്ട്‌ തോറ്റല്ലോ.ഞാൻ വായിച്ചില്ല ഉനൈസ്‌.വായിക്കാൻ കഴിയുമോ ആവോ!!എന്തായാലും നല്ല പോസിറ്റീവ്‌ എനർജ്ജി ഉള്ള പരിചയപ്പെടുത്തൽ.കൊള്ളാം.

    ReplyDelete
  7. അവസാനം എല്ലാ പ്രതിബന്ധങ്ങളെയും
    തരണം ചെയത് താൻ സ്വപ്നത്തിൽ കണ്ട
    പിരമിഡിനടുത്ത് എത്തുന്നു ആബാലൻ. "ആൽകെമിസ്റ്റ്"
    അർപ്പണബോധത്തിന്റെയും, മനസ്സാനിധ്യത്തിന്റെയും വിജയമാണ്
    എന്ന് പറയാതെ വയ്യ ...
    ഇത് വായിച്ചിഷ്ട്ടപ്പെട്ടതാണ്
    നല്ല പുസ്തക പരിചയപ്പെടുത്തൽ , മലയാളത്തിൽ ഇറങ്ങിയത് ഇപ്പോൾ അറിയുന്നു ..

    ReplyDelete
  8. എഴുത്തൊന്നുമില്ലേ ഉനൈസേ?!?!!!

    ReplyDelete
  9. ഈ ബുക്ക് എവിടെ നിന്ന് കിട്ടും

    ReplyDelete