Wednesday, November 25, 2015

ജീവിതം


                              
രംഗം ഒന്ന് : സമയം രാത്രി മൂന്നു മണി, രാത്രിയുടെ നിശബ്ധദയില്‍ എല്ലാവരും സുഖ നിദ്രയില്‍. വണ്ടികളുടെ മരണപ്പാചിലിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാം.പെട്ടന്ന് റെഡ് സിഗ്നല്‍ കത്തി വണ്ടികളുടെ നീണ്ട നിര അവിടെ രൂപപ്പെട്ട്. അയാള്‍ എഴുന്നേറ്റു, മെല്ലെ അന്നത്തെ ന്യൂസ് പേപ്പറുമായി വണ്ടികളുടെ അരികിലേക്ക്. കുറച്ചു കഴിഞ്ഞപ്പോള്‍ ഗ്രീന്‍ സിഗ്നല്‍ മിന്നി.അയാള്‍ പഴയ സ്ഥലത്ത് വന്നിരുന്നു. അടുത്ത റെഡ് സിഗ്നലും പ്രതീക്ഷിച്ചു കൊണ്ട്. അയാളുടെ നെറ്റിയില്‍ നിന്നും രണ്ടിറ്റു വിയര്‍പ്പ് തുള്ളി നിലത്തു ഉറ്റി വീണു.
രംഗം രണ്ട് : സമയം രാത്രി മൂന്ന് മണി, ശാന്തമായ അന്തരീക്ഷം, പക്ഷികളുടെ കളകളാരവം ഇല്ല. ട്രെയിനിന്റെ ചൂളംവിളി മെല്ലെ ചെറുതായി, ചെറുതായി പോകുന്നത് എയര്‍കണ്ടീശന്റെ മുരള്ച്ചയിലും കേള്‍ക്കാം.അവള്‍/അവര്‍ അവിടെ സുഖ നിദ്രയിലാണ്.നാളെ വരുന്ന അത്തറിന്റെ മണവും സ്വപ്നം കണ്ടുകൊണ്ട്.

Tuesday, November 24, 2015

പുതപ്പ് : ഒരുപാടു കണ്ണുനീരിന്റെ കഥകള്‍ പറയനുണ്ടല്ലോ നിനക്ക്,പറഞ്ഞു തരുമോ ?
തലയണ : കുറച്ചു നിനക്കുമറിയാമല്ലോ! എല്ലാം പറഞ്ഞാല്‍ നിന്റെ കഥ കഴിയും.
 കഥ കഴിഞ്ഞു.

Sunday, November 08, 2015

ലഗേജ് 30+7


                                               

     അയാള്‍  നാട്ടിലേക്ക് പോവുകയാണ്. നീണ്ട പത്ത് വര്‍ഷത്തെ പ്രവാസ വാസത്തിനു ശേഷം.തന്നെ പ്രണയിച്ച മരുഭൂമിയോട് യാത്ര പറയുമ്പോള്‍ അയാളുടെ മനസ്സ് വിങ്ങുന്നത് അറിയാതെ ഞാന്‍ അറിയുന്നുണ്ടായിരുന്നു.എയര്‍പോര്‍ട്ടിലെ ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ അയാള്‍ തന്‍റെ കഴിഞ്ഞ കാല ഏടുകള്‍ മറിച്ചു,എന്തൊക്കെ പ്രതീക്ഷകളോട് കൂടിയാണ് ഈ മരുഭൂമിയിലേക്ക് പറന്നു വന്നത്......ഒരു വീട്, സ്വന്തമായി ഒരു ബിസിനസ്സ്, മകളുടെ കല്യാണം....അങ്ങിനെ എന്തെല്ലാം.എന്‍റെ പിതാവ് ഗള്‍ഫില്‍ ആണെന്ന് മക്കള്‍ മറ്റുള്ളവരോട് അഭിമാനത്തോടു കൂടി പറയുമ്പോഴും ഞാന്‍ ഇവിടെ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നത് അവര്‍ അറിഞ്ഞിരുന്നില്ല.അവസാനം ജോലി കിട്ടിയപ്പോള്‍ ശമ്പളം വളരെ തുച്ചമയിരുന്നു.എല്ലാം കഴിഞ്ഞ് ഒരു മാസത്തെ ചിലവിനു പോലും ശരിക്ക് തികയാത്ത അവസ്ഥ. ഒരുപാടു പേര്‍ക്ക് അഭയം നല്‍കിയ ഈ മരുഭൂമി എന്നെയും കൈവിടില്ലെന്ന് സ്വപ്നം കണ്ടത് വെറുതെയായി.അവസാനം എല്ലാം ഉപേക്ഷിച്ചു ഞാന്‍ പോവുകയാണ് വെറും കയ്യോടെ, എന്നെ കാത്തുനില്‍കുന്ന മക്കള്‍ക്ക് ഒരു ചോക്ലേറ്റ് പോലും വാങ്ങാതെ. പെട്ടന്ന് അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. തന്‍റെ ടിക്കറ്റിലേക്ക് ഒന്നുകൂടെ നോക്കി. ലഗേജ് 30+7 എന്ന വാചകം തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.