Saturday, December 05, 2015

കത്തോര്‍മ്മകള്‍

   എനിക്ക് എത്രയും സ്നേഹം നിറഞ്ഞ ഉപ്പയും, ഉമ്മയും അറിയുവാന്‍ മകന്‍ ഉനൈസ് എഴുതുന്നത്. എന്തെന്നാല്‍ എനിക്കിവിടെ ഒരു വിധം സുഖം തന്നെ.നിങ്ങള്‍ക്കും സുഖം എന്ന് കരുതി സന്തോഷിക്കുന്നു....ഒരു കാലഘട്ടത്തിലെ കത്തെഴുത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു. ഈ കത്തുകള്‍ വിസ്മൃതിയിലേക്ക് ആണ്ടു പോവുകയാണ്. നവ മാധ്യമങ്ങളുടെ മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ,,,,,,,,
   അഞ്ചാം ക്ലാസ്സില്‍നിന്നാണെന്ന് തോന്നുന്നു ആദ്യമായി ഒരു കത്തെഴുതുന്നത്.കാസര്‍ഗോഡ് ജില്ലയിലെ ആലംപാടിയിലെ ഒരു അഗതി മന്ദിരത്തില്‍ പഠിക്കുമ്പോള്‍ വീട്ടുകാരുടെ സുഖവിവരങ്ങള്‍ അറിയുവാന്‍ ഏക മാര്‍ഗ്ഗം പോസ്റ്റ്‌ ഓഫീസില്‍നിന്നും പതിനഞ്ചു പൈസക്ക് വാങ്ങുന്ന പോസ്റ്റ്കാര്‍ഡും, എഴുപത്തിഅഞ്ചു പൈസക്ക് വാങ്ങുന്ന ഇന്‍ലാന്റുമായിരുന്നു. പിന്നീടുള്ള ആറുകൊല്ലം നിരന്തരമായി കത്തിടപാടുകള്‍ ആയിരുന്നു. കൂടുതലും വീട്ടിലേക്കു തന്നെ.വല്ലപ്പോഴും കൂട്ടുകരിലേക്കും.
 ഒന്നോ, രണ്ടോ മാസത്തില്‍ എഴുതുന്ന കത്തുകളായിരുന്നു സുഖവിവരങ്ങള്‍ അറിയാനുള്ള ഏക മാര്‍ഗ്ഗം. വീട്ടിലെ കോഴി മുട്ടയിട്ടതും,ആട് പ്രസവിച്ചതും,പുഴ കരകവിഞ്ഞ് ഒഴുകിയതും എല്ലാം അറിയുന്നതും ഈ കത്തിലൂടെയായിരുന്നു.വീട്ടില്‍ കറന്റ് കിട്ടിയ വിവരം അറിയുന്നത് കളിക്കൂട്ടുകാരായ അശ്രഫിന്റെയും, നാസറിന്റെയും കത്തിലൂടെ ആയിരുന്നു. കത്തുണ്ടെന്നു അറിഞ്ഞാല്‍ അത് കിട്ടുന്നത് വരെ ഒരു സമാധാനവും ഉണ്ടാവുകയില്ല. വായിച്ചു കഴിഞ്ഞാല്‍ അത് പെട്ടിയില്‍ തന്നെ സൂക്ഷിക്കും.അവസാനം എല്ലാകത്തുകളും ഒന്നുകൂടെ വായിച്ചു നോക്കാന്‍ വല്ലാത്ത രസമാണ്.
  പസ്പരം പ്രണയിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ കൈമാറുന്നതും കത്തിലൂടെ ആയിരുന്നു. കുടയിലും, കലണ്ടറിലും കത്ത് കൈമാറിയ റഫീകിനെയും, ഫരീദയെയും ഇപ്പോഴും ഓര്‍മ്മയുണ്ട്. കത്ത് കൈമാറാനുള്ള ഒരുസാഹചര്യവും ഒത്തുവരാതെ വന്നപ്പോള്‍ അവസാനം ഇന്‍ലാന്റ് വാങ്ങി അഡ്രെസ്സ് എഴുതി കത്തയച്ച ശബാനയെ ഇന്നും ഓര്‍മ്മയില്‍ കാണുന്നു.
 ഇന്ന് ഒരാള്‍ റൂമില്‍ വന്നിരുന്നു. 25 വര്‍ഷമായി യു എ ഇ യില്‍ ജീവിക്കുന്ന കാസര്‍ഗോഡ്‌ കാരനായ കരീംക്ക. അദ്ദേഹമാണ് പഴയ കത്തോര്‍മ്മകള്‍ മനസ്സിലേക്ക് കൊണ്ട് വന്നത്. അന്നൊക്കെ കത്ത് വന്നാല്‍ ബാത്ത്റൂമില്‍ പോയിട്ടാണ് വായിച്ചിരുന്നത് എന്ന് അദ്ദേഹം അയവിറക്കി.
 ഇന്ന് കാലവും, കോലവും മാറി.പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ അതിവേഗ സൗകര്യങ്ങള്‍ നമ്മെ തേടിയെത്തി.പക്ഷെ അപ്പോഴും കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന വല്ലാത്ത സുഖം എവിടെയോ മിസ്സ്‌ ചെയ്യുന്നു.ഒരുപാടു വിപ്ലവങ്ങള്‍ക്ക് തിരികൊളുത്തിയ കത്തുകളെ പേറിയ ചുവന്ന തപാല്‍ പെട്ടി കാണുമ്പോള്‍ വികാരഭരിതനായി നോക്കി നില്‍ക്കാറുണ്ട് ചിലപ്പോള്‍. ഞാന്‍ അവസാനമായി എഴുതിയത് മസ്കറ്റിലുള്ള ആത്മ സുഹൃത്ത് മുഹമ്മദിനായിരുന്നു. അതിനു ശേഷം ആര്‍ക്കും എഴിതിയിട്ടില്ല.ഗള്‍ഫിന്റെ മനോഹാരിത വിവരിച്ചു എനിക്ക് ഒരു കത്ത് എഴുതണം. പക്ഷെ ആര്‍ക്ക്...........?



    

4 comments:

  1. കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ ഇതെല്ലാം ഓർമ്മകൾ മാത്രം ആയി തീരുമോ?

    ReplyDelete
    Replies
    1. ഇപ്പോൾ തന്നെ ഓർമ്മകൾ ആയിത്തീർന്നില്ലേ..........

      Delete
  2. നൊസ്റ്റാള്‍ജിയ തോന്നുന്ന എഴുത്ത്

    ReplyDelete
  3. അതെ, പഴയ കാലത്തേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം. നന്ദി..

    ReplyDelete